Sunday, March 13, 2022

അദ്ധ്യായം 3.

 ആ സംഭവത്തോടെ തകർന്നു പോയ പപ്പ നാട് വിട്ടു. ബാംഗ്ലൂർ മുംബൈ ഒക്കെ അലഞ്ഞു തിരിഞ്ഞ് അദ്ദേഹം ഗൾഫിൽ എത്തിപ്പെട്ടു. 

തീർത്തൂം തനിച്ചായ എനിക്ക് പുതിയൊരു പ്രതിയോഗി ഉദയം ചെയ്തു. ഉപ്പാപ്പൻ. പപ്പയുടെ ഇളയ സഹോദരൻ. 

Sibling Rivalry എന്നു തന്നെ പറയാം. കാരണം വെറും അഞ്ച് വയസിന്റെ വ്യത്യാസം മാത്രം. ദരിദ്ര കുടുംബത്തിൽ ഭക്ഷണവും സ്നേഹവും ഒക്കെ വളരെ ലിമിറ്റഡ് ആണല്ലോ. ആദ്യ കാലങ്ങളിൽ പപ്പ പണം അയക്കാത്തതിന്റെ രോഷം അവർ എന്നോട് കാണിച്ചു. 

"മൂക്ക് മുട്ടെ തിന്നാൻ നിന്റെ തന്ത ഉണ്ടാക്കി വെച്ചിരിക്കുന്നോ?"

"വല്ലോന്ടേം കൊച്ചിന് നമ്മൾ എന്നാത്തിനാ കൊടുക്കേണ്ടത്"

"ചാക്ക സന്തതി"

അങ്ങനെ അധിക്ഷേപങ്ങൾ സ്ഥിരമായി കേട്ട് കരഞ്ഞുറങ്ങുന്ന ദിവസങ്ങൾ. ഒരു മനുഷ്യന്റെ പേരിന് തെറിയുടെ അർഥം കൈ വരുന്ന ദിവസങ്ങൾ. അമ്മയുടെ പേര് - സിസിലി - എന്നെ വിളിക്കുമ്പോൾ ഞാൻ അപമാനം കൊണ്ടും രോഷം കൊണ്ടും പുളഞ്ഞു. 

അപമാനം നേരിടാൻ ഞാൻ കണ്ടെത്തിയ വഴി ഫൈറ്റ് ബാക്ക് ആയിരുന്നു. സജിയും ഞാനും തമ്മിൽ സ്ഥിരം അടി തുടങ്ങി. എന്നേക്കാൾ അഞ്ച് വയസും, ഇരട്ടിയോളം കായിക ബലവും ഉള്ള സജി എല്ലാ അടിയിലും എന്നെ തൂക്കി അടിക്കും. പത്ത് എണ്ണം കിട്ടുമ്പോൾ ഞാൻ ഒരെണ്ണം തിരിച്ചു കൊടുക്കും. അപ്പോഴാണ് വല്യമ്മയുടെ എൻട്രി. 

"അയ്യോ എന്റെ കൊച്ചിനെ ഈ ചാക്ക അടിച്ചു ഒരു പരുവം ആക്കിയല്ലോ? ഈ മുടിഞ്ഞ ചെറുക്കനെ എവിടെങ്കിലും കൊണ്ട് കളയാൻ ആരുമില്ലല്ലോ?"

അപ്പച്ചൻ മാത്രം ആയിരുന്നു ഒരു ആശ്വാസം. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ അദ്ദേഹം എന്നെയും കൊണ്ട് പോകും. കൃഷി ചെയ്യുന്ന ഇടത്തും തോട്ടിൽ കുളിക്കാനും റേഷൻ കടയിലും ഒക്കെ. 

പണ്ടെങ്ങോ റബറിന് തുരിശ് അടിക്കാൻ കയറി വീണ വീഴ്ചയിൽ അപ്പച്ചന്റെ ഒരു കാലിന് സ്ഥിരമായ വൈകല്യം സംഭവിച്ചിരുന്നു. അത് കൊണ്ട് അദ്ദേഹം കുറച്ച് പതുക്കെയാണ് നടന്നിരുന്നത്. നല്ല മുടന്ത് ഉണ്ടായിരുന്നു. 

മലമുകളിൽ ഉള്ള വസ്തുവിലേക്ക് ഏതാണ്ട് 4-5 km മല കയറണം. ഇരു വശത്തും വനം. ഞാൻ അപ്പച്ചന്റെ മുന്നിൽ ഓടും. വഴിയിൽ ഉള്ള മരത്തിൽ ഒക്കെ വലിഞ്ഞു കയറും. തൊണ്ടി പഴം, വെട്ടി പഴം ഒക്കെ പറിച്ചു കഴിക്കും. 

കൂപ്പിൽ (മലമുകളിൽ വനത്തിന്  അരികിൽ ഉള്ള വസ്തുവിനെ അങ്ങനെ ആണ് ഞങ്ങൾ വിളിക്കുന്നത്) കപ്പ പറിച്ച് വാട്ടുന്ന ദിവസം ഞാനും അപ്പച്ചനും പിന്നെ പണിക്കാരും അവിടെ ടെന്റ് അടിച്ച് രാത്രി മുഴുവൻ കഴിയും. 

റേഷൻ കടയിൽ നിന്നും പഞ്ചസാര വാങ്ങിച്ചു വീട്ടിൽ വന്നാൽ ഞാനും അപ്പച്ചനും കൂടി ആണ് അത് തുറന്ന് ഡബ്ബായിൽ ആക്കുന്നത്. ആ സമയത്ത് പഞ്ചസാര പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പറിന്റെ മൂല കീറി കോട്ടി അതിൽ പഞ്ചസാര കോരി അപ്പച്ചനും കഴിക്കും, എനിക്കും തരും. വനമേഖലയിലെ മഞ്ഞും കുളിരും ഞാനറിയാഞ്ഞത് ആ നെഞ്ചിലെ നരച്ച രോമങ്ങൾക്കിടയിലെ ചൂട് പറ്റി ഉറങ്ങിയിരുന്നത് കൊണ്ടാണ്. കട്ടിലിന് താഴെ നീറുന്ന നെരിപ്പൊടിന്റെ ചൂട് അപ്പച്ചന്റെ നെഞ്ചിലെ ചൂടിന്റെ അത്രയും വരില്ലായിരുന്നു. കാലത്ത് ഒരു സ്റ്റീൽ ഗ്ലാസിൽ കട്ടൻ കാപ്പിയിൽ പഞ്ചസാര ഇട്ട് 'കിടു കിടു' കേൾപ്പിച്ച് വരുന്ന അപ്പച്ചൻ ആയിരുന്നു എന്റെ അലാറം. അതിനും അപ്പച്ചൻ മറ്റുള്ളവരിൽ നിന്നും പഴി കേട്ടു. 

"ഓ കിടു കിടാ അടിപ്പിച്ചു പോകുന്നുണ്ട് മെക്കുഴൂരെ ചാക്കയ്ക്ക് കാപ്പി കൊടുക്കാൻ"

അദ്ദേഹം അത് ചിരിച്ച് തള്ളും. 

ആ കൈ പിടിച്ചാണ് ഞാൻ ലോകം കണ്ടത്. മാരാമൺ കൺവെൻഷൻ നടക്കുന്ന മണപ്പുറത്ത് ചുട്ടു പഴുത്ത മണലിൽ ചെരുപ്പ് പോലും ഇല്ലാതെ നടക്കാൻ അപ്പച്ചന്റെ കൈയുടെ ബലം മാത്രം മതിയായിരുന്നു. ബൈബിൾ ചിത്രകഥകൾ വാങ്ങി തന്ന് എന്നെ വായനയുടെ ലോകത്തേക്ക് നടത്തിയതും അദ്ദേഹം ആണ്. മനോരമ മൂക്കിലെ രാമചന്ദ്രൻ നായരുടെ കടയിൽ നിന്നും ബോണ്ടയും വടയും വാങ്ങി തന്ന് വീട്ടിലെ ഭക്ഷണ ദൌർലഭ്യം പരിഹരിച്ചു. 

പകരം ബീഡി വാങ്ങി കൊടുത്തും കൃഷിയിൽ സഹായിച്ചും ഞാൻ അപ്പച്ചന്റെ pet ആയി വളർന്നു. മറ്റുള്ളവർ ഒക്കെ തലങ്ങും വിലങ്ങും തല്ലുമ്പോൾ ജീവിതത്തിൽ രണ്ട് പ്രാവശ്യം മാത്രമേ അപ്പച്ചൻ എന്നെ അടിച്ചിട്ടുള്ളൂ. അതും വെട്ടാൻ പാകമായ റബറിൽ കൊടുവാൾ കൊണ്ട് വെട്ടിയതിന്. 


അദ്ധ്യായം 2

 ഇടയ്ക്ക് ഒന്ന് പറയട്ടെ, എനിക്ക് ഷൈജുവിനോട് കുറച്ച് അസൂയ ഉണ്ടായിരുന്നു. രണ്ടര വയസിൽ തന്നെ അവനെ എന്നേകാൾ ശരീര വളർച്ചയും സൌന്ദര്യവും ഉണ്ടായിരുന്നത് കൊണ്ട് എല്ലാവർക്കും അവനോട് ആയിരുന്നു കൂടുതൽ അടുപ്പം. അതോടൊപ്പം എന്നേക്കാൾ  5 വയസിനു മൂത്ത പപ്പയുടെ ഇളയ സഹോദരൻ സജിയും ഞങ്ങൾക്കൊപ്പം വളരുന്നുണ്ടായിരുന്നു. സജിയും ഞാനും തമ്മിൽ കടുത്ത മൽസരം ആയിരുന്നു, സ്നേഹത്തിനും ഭക്ഷണത്തിനും, എല്ലാറ്റിനും. 

അങ്ങനെ പോകുമ്പോൾ ആണ് രണ്ടാമത്തെ ദുരന്തം എന്നെ തേടി എത്തുന്നത്. ആയിടക്ക് ഷൈജു ഒരു തൂവാല കത്തിച്ച് പ്ലാസ്റ്റിക് വരിഞ്ഞ കട്ടിലിൽ ഇട്ട് കുറച്ച് ഭാഗം ഉരുക്കിയിരുന്നു. ആ സംഭവത്തിൽ അവന് രണ്ട് അടി കിട്ടുകയും ചെയ്തു. 

ഒരു ദിവസം വല്ല്യമ്മയും ഷൈജുവും ഞങ്ങളുടെ താഴെ ഉള്ള ഓലി (ചെറിയ കിണർ) യിൽ നിന്നും വെള്ളം എടുക്കാനായി പോവുന്നു. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി അനുസരിച്ച് നിക്കറിടാതെ ആണ് ഷൈജുവിന്റെ നടപ്പ്. വീടിന് തൊട്ട് താഴെയുള്ള ഈടിയിൽ (തട്ടായി തിരിച്ചിരിക്കുന്ന ഭൂമി) ഒരു നീല കാപ്പി (ഒരു തരം കാപ്പി മരം) ചുവട്ടിൽ വീണു കിടക്കുന്ന കാപ്പി കുരു പെറുക്കുവാൻ വല്യമ്മ അതിനു ചുവട്ടിലേക്ക് നീങ്ങുന്നു. തൊട്ട് പിന്നാലെ നീങ്ങുന്ന ഷൈജു കാൽ വഴുതി ഒന്ന് ഇരിക്കുന്നു. അടുത്തായി വെട്ടി നിർത്തിയ കുപ്പ മഞ്ഞൾ (ഒരു തരം പാഴ്ചെടി, തണ്ടുകൾ അല്പം ബലമുള്ളതാണ്) കുറ്റി അവന്റെ ചന്തിക്ക് തറച്ച് കയറുന്നു. 

പതിവ് കലാ പരിപാടികൾ അരങ്ങേറുന്നു. പച്ച മരുന്നുകൾ അരച്ച് മുറിവിൽ പുരട്ടി, കുറച്ച് നേരത്തിന് ശേഷം അവൻ ഓക്കെ ആവുന്നു. 

രണ്ടാം ദിവസം പനി കൊള്ളുമ്പോഴും നാടൻ മരുന്നുകൾ കൊണ്ട് പനി കുറയ്ക്കാൻ എല്ലാവരും ശ്രമിക്കുന്നു. മൂന്നാം ദിവസം പനി കൂടി കണ്ണുകൾ മറിയുന്ന അവസ്ഥയിൽ അവനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എല്ലാം കൈ വിട്ടു പോയിരുന്നു. സെപ്റ്റിക് ഷോക് അവന്റെ ശരീരം നീലയാക്കി തുടങ്ങിയിരുന്നു. ആശുപത്രികാർ അവനെ മെഡികൽ കോളേജ് ലേക്ക് അയച്ചു. പക്ഷേ പാതി ദൂരം എത്തും മുന്പ് തന്നെ അവൻ മാലാഖമാരുടെ അരികിലേക്ക് പോയി. ഇനിയുള്ള ദൂരം മുഴുവൻ ഒറ്റയ്ക്ക് ഓടാൻ എന്നെ ഏല്പിച്ച്, ഇനിയുള്ള അവഗണനകൾ മുഴുവൻ ഒറ്റയ്ക്ക് നേരിടാൻ എന്നെ തനിച്ചാക്കി അവൻ പോയി. 

മരണം എന്താണെന്ന് പോലും അറിയാത്ത ഞാൻ അവന്റെ ബോഡി വെച്ചിരുന്ന കട്ടിലിൽ അവനൊപ്പം കയറി കിടന്നു. അവൻ കത്തിച്ച അതേ കട്ടിലിൽ. തലയ്ക്കൽ കത്തി നിൽകുന്ന മെഴുകുതിരികൾ എന്നെ അലോസരപ്പെടുത്തിയില്ല. കിടക്കാൻ സ്ഥലം തികയാത്തത് കൊണ്ട് ഞാൻ അവനെ ചെറുതായി തള്ളി നീക്കാൻ ശ്രമിച്ചു. 

"എടാ, ഇച്ചിര നീങ്ങി കിടക്ക്. എനിക്കും കിടക്കണ്ടേ?"

ഏതോ ഒരു അപ്പച്ചൻ എന്നെ മെല്ലെ എഴുന്നേല്പിച്ച് അവിടെ നിന്നും പറഞ്ഞയച്ചു. 

"മോൻ അപ്പുറത്ത് എവിടെയെങ്കിലും പോയി കിടക്ക്. കുഞ്ഞ് മരിച്ചു പോയതാ, അവൻ ഇനി ഉണരില്ല"

എല്ലാം മനസിലായത് പോലെ ഞാൻ തലയാട്ടി. പിന്നേ ഉണരില്ല പോലും. നാളെ അവന്റെ പനി മാറിയിട്ട് വേണം ഞങ്ങൾക്ക് കളിക്കാൻ. 

പക്ഷേ പിറ്റേന്നും ആൾകൂട്ടം ഒഴിഞ്ഞില്ല. പകരം ഒരു പന്തൽ ഉയർന്നു. കുഞ്ഞ് ശവപ്പെട്ടി വരുന്നു. പള്ളീൽ അച്ചൻ വരുന്നു. അവന്റെ ശവമടക്കിൽ ഏറ്റവും ഉച്ചത്തിൽ പാട്ട് പാടിയത് ഞാൻ ആയിരിക്കും. പള്ളിയിലും പ്രാർഥനയിലും ഞാൻ അങ്ങനെ ആയിരുന്നല്ലോ. 

അന്ന് ആണ് ഞാൻ അവസാനമായി അമ്മയെ കാണുന്നത്. മരണ വിവരം അറിഞ്ഞെത്തിയ അമ്മയെ വെട്ടാൻ കത്തിയുമായി കുതിക്കുന്ന പപ്പയെ പിടിച്ചു നിർത്താൻ പാടുപെടുന്ന നാട്ടുകാർക്ക് ഇടയിലൂടെ ഭയവിഹ്വലയായി അവനെ ഒരു നോക്ക് കാണാൻ കേഴുന്ന അമ്മയെ ആരൊക്കെയോ വലിച്ചു കൊണ്ട് പോകുന്ന അവസാന കാഴ്ച. 

അന്ന് രണ്ട് ശവമടക്ക് ആണ് നടന്നത്. ഷൈജുവിന്റെയും പിന്നെ എന്റെ മനസിൽ അമ്മയുടെയും. 

അദ്ധ്യായം 1.

ഇത് എന്റെ കഥയാണ്. എന്റെ മാത്രം. അപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ എന്റെ കാഴ്ചപ്പാടില് മാത്രം ആയിരിക്കും. 

അദ്ധ്യായം 1. 

അഞ്ചാമത്തെ വയസിൽ ആണ് തള്ളികളയലിന്റെ ആദ്യ വേദന അറിയുന്നത്. വാനേത്ത് ദാനിയേൽ അച്ചായന്റെ പുരയിടത്തിന് മുകളിൽ ഉള്ള ഞങ്ങളുടെ വസ്തുവിന്റെ മൂലക്കുള്ള പടുകൂറ്റൻ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ കീറിയ നിക്കറും ഒലിക്കുന്ന മൂക്കുമുള്ള ഞാനും എന്റെ കുഞ്ഞനിയൻ ഷൈജുവും കാറ്റത്ത് വീണേക്കാവുന്ന തേൻ മധുരമുള്ള മാങ്ങകൾക്കായി കാത്തു നിൽകുമ്പോൾ അമ്മ അവിടേക്കു വന്നു. എന്താണ് പറഞ്ഞത് എന്ന് ഓർമയില്ല, പോസ്റ്റ് ഓഫീസിലോ മറ്റോ പോകണം എന്നു പറഞ്ഞ് ഷൈജുവിനെ എടുത്തു. എനിക്കൊരു ഉമ്മ തന്നു എന്നാണ് ഓർമ. പക്ഷേ നറുമണം പൊഴിക്കുന്ന മൂവാണ്ടൻ മാങ്ങയുടെ സുഗന്ധത്തിൽ അമ്മയുടെ മണം മാഞ്ഞു പോയി. എന്നെന്നേക്കുമായി. 

അന്ന് വൈകിട്ടത്തെ കോലാഹലങ്ങൾ മനസിലാവാതെ അമ്മയെയും ഷൈജുവിനെയും അന്വേഷിച്ചു നടന്നപ്പോൾ വലിയമ്മ ആണെന്ന് തോന്നുന്നു, വളരെ പരുഷമായി ആ സത്യം അറിയിച്ചത്. 

"നിന്റെ തള്ള പോയി."

അമ്മയ്ക്ക് തുണയായി എന്നും ഉണ്ടാവും എന്നു മനസ് കൊണ്ട് പ്രതിഞ്ജ എടുത്ത മകൻ ആയിരുന്നു ഞാൻ. അമ്മയുടെ വീടിന്റെ മുറ്റത്ത്, വെട്ടിയിട്ട റോസാ കമ്പുകൾ കൊണ്ട് അമ്മയെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന പപ്പ യുടെ രൂപം അപ്പോഴേക്കും എന്റെ മനസിൽ ഉറച്ചു കഴിഞ്ഞിരുന്നു. ആ അടികൾ കൊള്ളുന്നതിനിടയിൽ എന്നെ വലിച്ചു ചേർത്ത് ഒരു ഷീൽഡ് ആയി അമ്മ അടികളെ ചെറുക്കുമ്പോൾ, അതിൽ ചില അടികൾ എനിക്കും കൊള്ളുമ്പോൾ ഞാൻ വേദന അറിഞ്ഞില്ല. പകരം അമ്മയ്ക്ക് രക്ഷയാകാൻ കഴിഞ്ഞതിൽ അഭിമാനം കൊണ്ടിരുന്നു. 

ആ അമ്മ എന്നെ തള്ളി അനിയനെ മാത്രം കൊണ്ട് പോയി എന്നറിഞ്ഞപ്പോൾ ആ 5 വയസുകാരൻ തകർന്നു പോയി. പിന്നെ കേട്ട കഥകളിൽ അമ്മ ഏതോ കീഴ്ജാതിക്കാരനൊപ്പം ഒളിച്ചോടി എന്നും വിവാഹത്തിന് മുൻപുള്ള ബന്ധം ആണെന്നും പിന്നെ ആ കൂർത്ത നോട്ടങ്ങൾ വിവാഹം കഴിഞ്ഞ് ഒന്പതാം മാസം തന്നെ പിറന്ന എന്നിലേക്കും വന്നെത്തി തുടങ്ങി. പിന്നീട് ഒരുപാട് കാലം ഒളിഞ്ഞും തെളിഞ്ഞും ആ ആരോപണം എന്നെ തേടി എത്തികൊണ്ടിരുന്നു. 

"ഇവൻ ഞങ്ങടെ ചെറുക്കന്റെ ആണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട്"

അങ്ങനെ എന്നെ തളർത്താൻ അവർ എനിക്കൊരു പേരുമിട്ടു

"ചാക്ക" (അമ്മ ഒളിച്ചോടി പോയ യുവാവിന്റെ ജാതി പേര്)

ഓടിപ്പോയ അമ്മ ഷൈജുവിനെ അവരുടെ വീട്ടിൽ നിരത്തിയിരുന്നു. ആ അമ്മച്ചി ഈ വിവരം എന്റെ വലിയ അപ്പനെ അറിയിക്കുകയും അദ്ദേഹം അവിടെ പോയി അവനെ തിരിച്ചു കൊണ്ട് വരുകയും ചെയ്തു. അങ്ങനെ അമ്മയില്ലാത്ത രണ്ട് കുഞ്ഞുങ്ങൾ പരസ്പരം സ്നേഹിച്ചും കളിച്ചും ഞങ്ങൾ കഴിഞ്ഞതൊക്കെ മറന്ന് ജീവിക്കാൻ തുടങ്ങി.